Saturday, December 13, 2014

വീണ്ടും...(കവിത)

 “വെടിപ്പാക്കുവിൻ ചുറ്റും                                                                        വെട്ടിത്തെളിക്കുവിൻ                                                                          വെള്ളിവെളിച്ചമിങ്ങെത്തിടട്ടെ.                                                                      തൂത്തുവാരിൻ,തറ                                                                               തുടയ്ക്കുവിൻ,വെട്ടി-                                                                         വെട്ടിത്തിങ്ീടണം വീടിന്നകം 
പുറപ്പെട്ടിതേമാന്മാർ
കിഴികിലുക്കുന്നവർ
വായുവേഗത്തിൽ അണഞ്ഞിടുന്നോർ!”
            ആജ്ഞാപിച്ചീടുന്നു
            ചക്രവർത്തി,ഉഗ്രൻ
            ഇടിമുഴക്കത്തിൻ സ്വരമുള്ളവൻ      
“കണ്ടിഷ്ടമാകണം
കേട്ടുകൊതിച്ചവർ-
ക്കെല്ലായിടവും പിടിച്ചിടേണം.
             പണ്ടത്തെ കച്ചോട-
             മത്തില്ല,അന്ന്
             ആട്ടിയോടിച്ചുവാ ധിക്കാരികൾ
ഇത്തവണയിതുറയ്ക്കേണം
രേഖ കൈമാറണം
പുത്തൻ കരാറൊപ്പുചാർത്തിടേണം
           മനുവിന്റെ മണ്ണും
           മനുഷ്യമസ്തിഷ്കവും
           മന്നന്റെ പാദത്തിലർപ്പിക്കണം 
പിന്നെ,തോക്കുവാങ്ങാം
കളിക്കോപ്പുവാങ്ങാം,വൻ
കഴുകന്റെ ചിറകിൽ പിടിച്ചു പാറാം
           മുറ്റം മിനുങ്ങട്ടെ
           തറയോടു പാകട്ടെ
           പൊൻ പരവതാനി വിരിച്ചിടട്ടെ.
ചുറ്റും പുല്ലുവേണ്ട
പുഴുക്കൾ വരും,മറ്റു-
ശല്യം വരും..എല്ലാം കരിച്ചുകൊൾക!”

 

Saturday, November 22, 2014

വിധേയരുടെ ഈ ലോകം

കുഞ്ഞാമൻ കാരണവർ കാലുകൾ നീട്ടിവെച്ച് നടന്നു..വേഗം വീട്ടിലെത്തണം.കണ്ണനെ മുറിക്കകത്ത് പൂട്ടിയിട്ടാണ് വന്നിരിക്കുന്നത്.അവൻ ഉറങ്ങിക്കാണുമോ ആവോ..പകലുകൾ ഉണർന്നിരിക്കാനുള്ളവയാണെന്നും രാത്രികൾ ഉറങ്ങാനുള്ളവയാണെന്നും അവന്  അറിയില്ലല്ലോ.അല്ലെങ്കിൽത്തന്നെ അവതമ്മിൽ അവനെന്തു വ്യത്യാസം!                                                                             അൽ‌പ്പസമയംകൂടി നിന്നാൽ വണ്ടിയിൽ കൊണ്ടുവിടാമെന്ന് ദാമോദരൻ പറഞ്ഞതാണ്..വേണ്ട,ആരെയും ബുദ്ധിമുട്ടിക്കേണ്ട.                               വീട്ടിലെത്തി നോക്കിയപ്പോൾ കണ്ണൻ ഉറങ്ങിയിട്ടില്ല.നിവർത്തിപ്പിടിച്ച വലതുകൈത്തലത്തിലേക്കുനോക്കി പെരുവിരൽനഖത്തോട് എന്തൊക്കെയോ സംസാരിക്കുകയാണവൻ.അവന്റെ ഒരേയൊരു കൂട്ടുകാരൻ ആ നഖം മാത്രമാണല്ലോ......പൊന്നുമോനേ,എന്റെ കണ്ണുകളിലേക്കുനോക്കി എന്തെങ്കിലും ഒരു വികാരത്തോടെ  എന്നാണ് നീയൊന്നു സംസാരിക്കുക?                                                           നാൽ‌പ്പത്തിരണ്ടുദിവസങ്ങൾക്കുമുമ്പ് ആശുപത്രിക്കിടക്കയിൽ അർധബോധാവസ്ഥയിൽ അവസാനമായി ദേവകി പറഞ്ഞുകൊണ്ടേയിരുന്നു,“കണ്ണൻ..എന്റെ കണ്ണൻ...”                                        മൂത്ത രണ്ടു മക്കളെക്കുറിച്ച് ഒരുവേവലാതിയുമില്ല.രണ്ടുപേരും കുടുംബമായി സന്തോഷത്തോടെ ജീവിക്കുന്നു.എങ്കിലും ഇന്നുരാവിലെ മൂത്തമകന്റെ  ഗ്യ് ഹപ്രവേശനമുഹൂർത്തത്തിൽ തിളച്ചുപതഞ്ഞ പാലിനൊപ്പം തന്റെ നെഞ്ചിൻ കൂടിൽ നിന്ന് നുരഞ്ഞുപൊങ്ങിയത് എന്തായിരുന്നുവെന്ന് കാരണവർക്ക് ഇപ്പോഴും അറിയില്ല.                                                മനുഷ്യൻ മനുഷ്യനെപ്പോലെ പെരുമാറാതിരിക്കുമ്പോൾ, ജീവിക്കാതിരിക്കുമ്പോൾ ശാസ്ത്രം അതിനു പല കാരണങ്ങളും കണ്ടെത്തും....ഗ്രഹങ്ങളും പലതും പറയും.എൻഡോസൾഫാനായാലും ശനിയായാലും ജീവിതം തന്നെ കൈവിട്ടുപോയി തനിക്ക്.                                                                                                                          ഇന്നേതായാലും തൽക്കാലം അടുക്കളയിൽ  ജോലിയൊന്നുമില്ല.രണ്ടുപേർക്കുള്ള ഭക്ഷണം ഉച്ചയ്ക്കുമുമ്പ് ഇങ്ങോട്ടെത്തിക്കാമെന്ന് ദാമോദരൻ പറഞ്ഞിട്ടുണ്ട്.വീണ്ടും അങ്ങോട്ട് നടന്ന് ബുദ്ധിമുട്ടേണ്ടല്ലോ.                                                                                                                                               ടി.വി.ഓൺചെയ്തു നോക്കി.ന്യ് ത്തത്തിന്റെ റിയാലിറ്റി ഷോ.തട്ടുപൊളിപ്പൻ സംഗീതം കേട്ടപ്പോൾ കണ്ണൻ ഒന്നു തലയനക്കി. “ബാ...” എന്നൊരു ശബ്ദം അവന്റെ തൊണ്ടയിൽനിന്നും പുറത്തേക്കു വന്നു.അപ്പോഴാണ് അതു കണ്ടത്.അവന്റെ ഇരു കണ്ണുകളിലും ചമറ് അടിഞ്ഞിരിക്കുന്നു.കാരണവർ ഒന്നു ഞെട്ടി.രാവിലെ തിരക്കിലായിരുന്നു എന്നത് നേര്.പക്ഷേ,താനും........?                                                                                                                                                       നനഞ്ഞ തുണി കൊണ്ടുവന്ന് മകന്റെ മുഖവും കണ്ണുകളും തുടച്ചു  വ്യ് ത്തിയാക്കുമ്പോൾ ആ പിതാവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.അനുസരണയുള്ള ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ ശാന്തനായി പതുങ്ങിയിരിക്കുകയാണ് ആ ഇരുപത്തിയെട്ടുകാരൻ.                                                                             അനുസരണ ഒരു നല്ല ശീലം തന്നെയാണോ?      മകന്റെ അനുസരണക്കേട് കാണാൻ വർഷങ്ങളായി കാത്തിരിക്കുന്ന പിതാവാണു താൻ.  “ഛെ,എന്താണച്ഛാ ഇതൊക്കെ? ഞാൻ തന്നെ ചെയ്തോളാം” എന്ന് അവൻ തന്റെ കൈ തട്ടി മാറ്റിയെങ്കിൽ..!                                                                                                      കണ്ണനെ നേരെ കിടത്തിയതിനുശേഷം വീണ്ടും ടി.വിയിൽത്തന്നെ ശ്രദ്ധിച്ചു.വിധികർത്താക്കളിലൊരാൾ നർത്തകനു വന്ന ചുവടുപിഴ ചൂണ്ടിക്കാണിക്കുകയാണ്.ഭവ്യതയോടെ നർത്തകൻ എല്ലാം കേട്ടു നിൽക്കുന്നു.ഇടയ്ക്കിടെ നെഞ്ചിൽ കൈവെച്ച്,തല കുനിച്ചുകൊണ്ട് തന്റെ വിനീത വിധേയത്വം പരമാവധി പ്രകടിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് അയാൾ.കാരണവർക്ക് എന്തോ വല്ലായ്മ തോന്നി.അയാൾ റിമോട്ടിൽ വിരലമർത്തി.സിനിമയാണ്.വില്ലനെ അടിച്ചു വീഴ്ത്തുന്ന നായകൻ.മടുപ്പു തോന്നി അയാൾ ടി.വി ഓഫ് ചെയ്തു.കണ്ണൻ ഉറങ്ങിക്കഴിഞ്ഞിരുന്നു.                                                                                                                                            മുറ്റത്തു വണ്ടി വന്നു നിൽക്കുന്ന ശബ്ദം.അടുത്ത വീട്ടിലെ വിജയനാണ്.ഭക്ഷണവും കൊണ്ട്  വന്നതാണ്.  “ദാമോരേട്ടൻ തന്നെ വരാനിരുന്നതാണ്.അന്നേരത്താണ് ആപ്പീസറും കുടുംബവും എത്തിയത്.വൈകീട്ട് ഇങ്ങോട്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്.” പാത്രങ്ങളേൽ‌പ്പിച്ച് വിജയൻ തിരിച്ചുപോയി.                                                                                                                                                        ഭക്ഷണംകഴിക്കാറായിട്ടില്ല.കണ്ണനുണരട്ടെ.ഒരുമിച്ചാവാം.അപ്പോഴാണ് മുറിയുടെ മൂലയിൽ വെച്ച അവന്റെ വീൽ ചെയർ ശ്രദ്ധിച്ചത്.ചക്രത്തിനടുത്തായുള്ള ഒരു സ്ക്രു ഇളകിയിട്ടുണ്ടോ? അയാൾ സ്പാനറെടുത്ത് ആ ആണി  തിരിച്ചു മുറുക്കാൻ തുടങ്ങി......

Sunday, September 25, 2011

പോക്കറ്റടി

ച്ചഭക്ഷണം കഴിഞ്ഞ് ക്ലാസ്സ്മുറിയില്‍ എന്തോ ചില ഒരുക്കങ്ങള്‍.വേഗം കഴിച്ചു കഴിഞ്ഞ ചിലര്‍ ക്ലാസ്സിലെത്തിയിട്ടുണ്ട്. പിന്നാലെ ഓരോരുത്തര്‍ എത്തിക്കൊണ്ടിരിക്കുന്നുമുണ്ട്.
              പെട്ടെന്ന് പുറത്തുനിന്ന് ഒരാരവം.ആരവം അടുത്തടുത്ത് വരുന്നുണ്ട്.എന്താണെന്ന് ശങ്കിച്ചുനില്‍ക്കുന്നതിനിടയില്‍ അത് ക്ലാസ്സ് മുറിയിലേക്കുതന്നെയാണ് എത്തിക്കൊണ്ടിരിക്കുന്നതെന്നു  മനസ്സിലായി.
       ആരവം മാത്രമല്ല ഒരു ചെറിയ ജാഥ തന്നെയുണ്ട്‌. ''വാടാ..വാടാ''എന്നുറക്കെ വിളിച്ചുകൊണ്ട്  മുന്നില്‍ കിരണ്‍.കിരണിന്റെ തൊട്ടു പിന്നില്‍ തലയും താഴ്ത്തിപ്പിടിച്ച് കുറ്റവാളിയെപ്പോലെ അഭിലാഷ്.അഭിലാഷിന്റെ ഇരു കൈകളും ഇരു ഭാഗത്തുമായി മുറുകെപ്പിടിച്ചുകൊണ്ട് അഖിലും സനലും.ഇരുവരും വിജയ ഭാവത്തില്‍ തല ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്.
        എനിക്കൊന്നും മനസ്സിലായില്ല.
             ''എന്താ,എന്താ ഇതൊക്കെ?'' എന്ന് ചോദിക്കുമ്പോഴേക്കും പിന്നില്‍ നിന്ന സജേഷ് ഓടി മുന്നിലെത്തി.
             ''ടീച്ചറേ, പോക്കറ്റടിച്ചു!'' അവന്‍ കിതയ്ക്കുന്നുണ്ടായിരുന്നു.
         ''പോക്കറ്റടിച്ചോ? ആര്? എവിടെ?'' എനിക്കൊന്നും പിടി കിട്ടിയില്ല.
      ''സത്യമായിട്ടും അതേ ടീച്ചറേ,അഭിലാഷ് കിരണിന്റെ പോക്കറ്റടിച്ചു.'' സജേഷിനു പിന്തുണയുമായി കൂടുതല്‍ പേര്‍ സംസാരിക്കാനാരംഭിച്ചു.ആകെ ബഹളം.
             ''ശ്ശെ,നിര്‍ത്ത്'' ഞാന്‍ ഒച്ച വെച്ചു.
           ''എല്ലാവരും മിണ്ടാതെ അവരവരുടെ സീറ്റില്‍ പ്പോയിരിക്ക്.'' സംശയിച്ചു നിന്നവരെ നിര്‍ബന്ധിച്ച് പറഞ്ഞയച്ചു.  
            അഭിലാഷ് തല കുനിച്ച് അവിടെത്തന്നെ നില്‍പ്പാണ്.ക്ലാസ്സില്‍ നിശ്ശബ്ദത.ടീച്ചര്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നറിയാനുള്ള ആകാംക്ഷ എല്ലാ കണ്ണുകളിലും ഉണ്ട്.ഞാന്‍ കൈവിരലുകള്‍ കൊണ്ട് അവന്റെ താടി പിടിച്ചുയര്‍ത്തി.ഇപ്പോളാണവന്‍ എന്റെ നേരെ നോക്കിയത്.അവന് എന്തോ പറയാനുണ്ടെന്ന്  ആ കണ്ണുകളില്‍ നിന്ന് മനസ്സിലായി.
        ഞാന്‍ അവന്റെ വലംകയ്യില്‍  പിടിച്ചുകൊണ്ട്  തൊട്ടടുത്ത മുറിയിലേക്കു നടന്നു.അവിടെ യുണ്ടായിരുന്ന കസേരയിലിരുന്നുകൊണ്ട് ഞാന്‍ അവനെ ചേര്‍ത്തു പിടിച്ചു.
           ''അഭിലാഷ്,എന്താ കാര്യം?'' പതുക്കെയാണ് ചോദിച്ചത്.
ചോദിക്കാന്‍ ഇത്രയും സമയം കാത്തിരുന്നതുപോലെ പെട്ടെന്ന് അവന്‍ പറയാന്‍ തുടങ്ങി.
                  ''അതില്ലേ,ആങ്ങളെ* ജിത്തൂട്ടന്റെ വര്‍ത്ത്ട*ണ്ട്,നാറായ്ച്ച*...മാമനും ചിത്രച്ചേച്ചിമെല്ലാം സമ്മാനം കൊട്ക്ക്ന്ന്‌ണ്ട്, എക്കും കൊട്ക്കണം..  അയിനാന്  ഞാന്‍....''
                         പെട്ടെന്നവന്‍ നിര്‍ത്തി. 
              ''അതിന് നീ എന്ത് ചെയ്തു?..പറ..''  ഞാന്‍ തിരക്ക് കൂട്ടി.
   ''സമ്മാനം മേണിച്ചോട്ക്കാന്‍  പൈസ അച്ചന്‍ തന്നിറ്റ. അതോണ്ടാണ് ഞാന്‍ എട്ത്തിനി..കിരണ്‍ കഞ്ഞി കുടിക്കാനിര്ന്നപ്പം  ഓന്റെ  പേന്റിന്റെ വയ്യലത്തെ കീശേന്ന്,ഐന്റെ കയറ്‌ പൊറത്തേക്ക്  കണ്ടപ്പം ഞാന്‍ എട്ത്തു.'' സംഭവം അവന്‍ പൂര്‍ണമായി വിശദീകരിച്ചു.
       പോരല്ലോ,തൊണ്ടിസാധനം ഇനിയും കണ്ടിട്ടില്ല,
                ''എന്നിട്ട് നീ എടുത്ത സാധനം എവിടെ?''
          ആകാംക്ഷയോടെ  ഞാന്‍ വീണ്ടും ഇടപെട്ടു.    
                 അവന്‍ മടിച്ചുമടിച്ച് കൈ ട്രൌസറിന്റെ പോക്കറ്റിലേക്കു താഴ്ത്തി.വലിച്ചെടുത്തത് പച്ച നിറത്തിലുള്ള ഒരു വിസില്‍.അതിന്റെ അറ്റത്ത്‌ ഓറഞ്ചു നിറത്തിലുള്ള ചരട് തൂങ്ങിക്കിടപ്പുണ്ട്.
                              ഞാനത് എന്റെ കയ്യില്‍ വാങ്ങി.നോക്കിക്കൊണ്ടിരിക്കേ,അതൊരു വലിയ മിനുസമുള്ള വെള്ളാരങ്കല്ലായി മാറി.ഏതാണ്ടൊരുവര്‍ഷം മുമ്പ്,എനിക്കെന്റെ ചെറിയ മകന്റെ ട്രൌസര്‍ അലക്കാന്‍ വേണ്ടി  എടുത്തപ്പോള്‍ അതിന്റെ കീശയില്‍ നിന്നും കിട്ടിയതും,പിന്നീട് പല തവണ അവനത് അന്വേഷിച്ചു നടക്കുന്നത്‌ കണ്ടിട്ടും, തിരിച്ചു കൊടുക്കാതെ ഞാന്‍ ഒളിപ്പിച്ചു വെച്ചതും ആയിരുന്നു ആ വെള്ളാരങ്കല്ല്.   
 (*ആങ്ങളെ-ഞങ്ങളുടെ ,വര്‍ത്ത്ട-birth day, നാറായ്ച്ച-ഞായറാഴ്ച)
  

Sunday, July 17, 2011

മേല്‍പ്പാലം

                          ''ഇന്ന് അനന്തേട്ടന്‍ നേരത്തേയാണല്ലോ.തണുപ്പൊന്നുമില്ലേ?''
          കിണറ്റില്‍ നിന്നും വെള്ളം കോരുന്നതിനിടയില്‍ അയല്‍ക്കാരി മാധവിയുടെ അന്വേഷണം.
                   ''ങാ,നേരത്തേ എണീറ്റതാ, തണുപ്പു കൂടുമ്പഴേ..ചൂടുകടലയ്ക്ക് സ്വാദും കൂടും'',
          പറഞ്ഞു തീര്‍ന്നില്ല,ചുമ ശല്യപ്പെടുത്തി.കമ്പിളിക്കുപ്പായം പൊതിഞ്ഞ മാറില്‍   വലതുകൈകൊണ്ടു          തടവിക്കൊണ്ട് അനന്തേട്ടന്‍ കാലുകള്‍ നീട്ടിവെച്ചു നടന്നു.
          പുലര്‍ച്ചെവണ്ടിയുടെ കൂവല്‍ ദൂരെനിന്നു കേള്‍ക്കുന്നുണ്ട്.ഗേറ്റ്മാന്‍ നാണു വിളിച്ചു പറഞ്ഞു,
                 ''ഞാന്‍ തുടങ്ങി,അനന്തേട്ടനും  തുടങ്ങിക്കോ..ഇതാ,ഇത് പിടിച്ചാട്ടെ'',
      ഗ്ലാസ്സിലെ ചായ മോന്തിക്കൊണ്ട്  ഫ്ലാസ്കില്‍ നിന്ന് മറ്റൊരു കപ്പിലേക്കുകൂടി ചായ പകര്‍ന്ന് നാണു അനന്തേട്ടന്റെ നേര്‍ക്കു നീട്ടി.   
         സ്റ്റൌവില്‍ തീ കത്തിച്ചുവെച്ച ശേഷം അനന്തേട്ടന്‍ ചായ കുടിക്കാന്‍ തുടങ്ങി.അടഞ്ഞ ഗേറ്റുകള്‍ ക്കിടയിലൂടെ അതിവേഗം ആദ്യവണ്ടി ചീറിപ്പാഞ്ഞു.സ്റ്റൌവിലെ നാളങ്ങള്‍ ഉലഞ്ഞുകത്തി.
      നാണു ഗേറ്റ് തുറന്നു.വാഹനത്തിരക്കില്ലാത്തപ്പോള്‍,ഉള്ളവയ്ക്ക് ധൃതിയുമില്ല!ഒന്നുരണ്ട്‌ ഓട്ടോ റിക്ഷകളും ഒരൊറ്റ കാറും സാവധാനമാണ്‌ പാളങ്ങള്‍ മുറിച്ചു കടന്നത്‌.
        ഇനി വേഗം നോക്കാം.ചുട്ടുപഴുത്ത മണലില്‍ നിലക്കടലമണികള്‍ തിരിഞ്ഞും മറിഞ്ഞും നീന്തിക്കളിച്ചു.അരിപ്പയിലെടുത്തു വൃത്തിയാക്കി,കടലാസില്‍ പൊതിഞ്ഞ് അനന്തേട്ടന്‍ നീട്ടി വിളിച്ചു,
       ''നാണ്വെ...''
   പൊതിയില്‍ പാതി കൈവെള്ളയിലിട്ടു തിരുമ്മി നാണു ഒരൊറ്റ ഊത്ത്... പിന്നെ,  കൈയില്‍ നിന്ന് ഓരോന്നെടുത്തു  കൊറിച്ചുകൊണ്ട് വേഗത്തില്‍ അകത്തേക്ക് പോയി.രണ്ടു മിനുട്ടിനകം തിരിച്ചു വന്നു.
        ''അനന്തേട്ടാ, തെക്കോട്ട്‌.''
  ഗേറ്റടഞ്ഞതും,കുതിച്ചെത്തിയ മാരുതി കാറിലെ മാന്യന്‍ നിരാശയോടെ ഗ്ലാസ്സുകള്‍ താഴ്ത്താന്‍  തുടങ്ങി.നാണുവേട്ടന്‍ ഇരുമ്പു ചട്ടുകം കൊണ്ട് ചീനച്ചട്ടിയില്‍ താളത്തില്‍ തട്ടി.സംഗതി ഫലിച്ചു!പിന്‍ വാതില്‍ തുറന്ന് ഒരു ചെറുപ്പക്കാരന്‍ പുറത്തിറങ്ങി.
       ''രണ്ടെണ്ണം.''
രണ്ടു പൊതി  കൊടുത്ത്, വലതുകൈനീട്ടി വാങ്ങിയ നോട്ട് കണ്ണുകളില്‍ ചേര്‍ത്തുവെച്ച ശേഷം അത് പെട്ടിയിലിട്ടു.
     ചിലരങ്ങനെയാണ്.പെട്ടെന്ന് തീരുമാനിക്കും.മറ്റു ചിലര്‍ക്ക് ചെറിയ കാര്യങ്ങള്‍ക്കു പോലും വലിയ ആലോചനയാണ്..തീരുമാനിക്കുമ്പോഴേക്കും നാണു തടസ്സം നീക്കും.പിന്നൊരു പോക്കായിരിക്കും.
    ഡബിള്‍ ലൈന്‍ വന്നതിനു ശേഷം നില മെച്ചപ്പെട്ടിട്ടുണ്ട്.പത്തോ പതിനഞ്ചോ മിനുട്ട് വണ്ടി നിര്‍ത്തി അലസരായിരിക്കുന്നവര്‍ക്ക് അനന്തേട്ടനെ കണ്ടില്ലെന്നു നടിക്കാനാവാറില്ല. വണ്ടി പതിയെ ഉന്തി പാത്രത്തില്‍ താളമടിച്ചുകൊണ്ട് അനന്തേട്ടന്‍ അപ്പോള്‍ അങ്ങോട്ടുമിങ്ങോട്ടും ഒരു പോക്കുവരവ്  നടത്തും.എന്തു ചെയ്യാം, ചിലര്‍ കുറേക്കൂടി മടിയന്മാരാണ്.  
                ഉച്ചയ്ക്കുശേഷം ഒരു കാറില്‍ നാലഞ്ചുപേര്‍  വന്നിറങ്ങി.ഗേറ്റിനിരുവശവും കുറച്ചു ദൂരത്തോളം നടന്നുനോക്കി.ഇരു ഭാഗത്തേക്കും കൈകള്‍ ചൂണ്ടി എന്തൊക്കെയോ അവര്‍ പറയുന്നുണ്ടായിരുന്നു.പിന്നെ വന്ന് നാണുവിനോട്‌ എന്തോ സംസാരിച്ചു.കാറില്‍ക്കയറി പോവുകയും ചെയ്തു.
           ''ആരാ നാണൂ അത്? ''
   ആകാംക്ഷയോടെ ചോദിച്ചു.
        ''നാടിന് നല്ലകാലം വരാന്‍ പോണൂ അനന്തേട്ടാ..മേല്‍പ്പാലം പണി തുടങ്ങാന്‍ പോകുന്നു.സ്ഥലം നോക്കാന്‍ വന്നവരാ.''
            നല്ലതു തന്നെ. നാട് വികസിക്കട്ടെ 
                      .....സര്‍ക്കാരു പണിക്കു  വേഗമില്ലെന്നാരു പറഞ്ഞു? എത്ര പെട്ടെന്നായിരുന്നു എല്ലാം..വീട്ടു മുറ്റങ്ങള്‍ ചെറുതാവുന്നു,നിര്‍മ്മാണ സാധനങ്ങള്‍ കുന്നു കൂടുന്നു, റോടരികിലെല്ലാം അന്യനാട്ടുകാരായ തൊഴിലാളികള്‍ പറ്റം ചേരുന്നു,വലിയ ശബ്ദത്തില്‍ സിമന്റു കുഴയ്ക്കുന്നു. 
        പാലത്തിന്റെ അസ്ഥികൂടം കണ്ടിട്ടുതന്നെ അനന്തേട്ടന്  ആശ്ചര്യം അടക്കാനായില്ല.പാലത്തിന്റെ അവസ്ഥ എന്തായിരിക്കും!
                ഒരു ദിവസം, രണ്ടു ഭീമന്‍ തൂണുകള്‍ക്കിടയിലെ സുരക്ഷിതമായ സ്ഥലത്ത് ഒരു നായ  പെറ്റു കിടക്കുന്നത് കണ്ടു.അമ്മയ്ക്കും മക്കള്‍ക്കും അവിടെ പരമ സുഖം! 
       അനന്തേട്ടനും സന്തോഷത്തിലാണ്.ഇപ്പോള്‍ വാഹനങ്ങളുടെയും ആളുകളുടെയും കാത്തിരിപ്പ് വീണ്ടും നീളുകയാണ്.ഓരോ ഗേറ്റടപ്പിലും  അനന്തേട്ടന്‍ രണ്ടോ മൂന്നോ തവണ പോക്കുവരവ് നടത്തും.നല്ല കച്ചവടം,അല്ല..നല്ലസമയം!പണിക്കാരും ഇപ്പോള്‍ ചങ്ങാതിമാരായി.
               പണിയൊക്കെ ഏതാണ്ട് തീര്‍ന്നു...മേല്‍പ്പാലമെന്ന ആ അത്ഭുതം അനന്തേട്ടനെ ഹരം പിടിപ്പിച്ചു കൊണ്ടിരുന്നു.പകല്‍ മുഴുവന്‍ കണ്ടോണ്ടിരുന്നാലും പിന്നെയും പിന്നെയും കാണാന്‍ കൊതി! ഈ ആശ്ച്ചര്യപ്പെടല്‍ കണ്ടു രസിച്ച് ഒരു ദിവസം നാണു പറഞ്ഞു,
          ''അല്ല അനന്തേട്ടാ,നിങ്ങള് താജ്മഹലോ കുത്തബ്മിനാരോ കണ്ടാപ്പിന്നെ എന്തായിരിക്കും പറയ്വാ.''
                ''എന്നാലും എന്റെ നാണൂ,പത്തിരുപത് ഭയങ്കരന്‍ കാലുമ്മ ഇതിങ്ങനെ നീണ്ടു നീര്‍ന്നു നിക്കുന്നത് കാണുമ്പം നിനക്കൊന്നും തോന്നുന്നില്ല? ''
         നാണു ചിരിച്ചു കൊണ്ട് വീണ്ടും ഗേറ്റടച്ചു.താളമേളശബ്ദഘോഷങ്ങളോടെ ഒരു ജീപ്പ് പെട്ടെന്നു വന്ന് ഗേറ്റിനു തൊട്ടടുത്ത് നിര്‍ത്തി.ഉച്ചഭാഷിണി നിര്‍ത്തി വണ്ടിക്കകത്തുള്ളവര്‍  വലിയൊരു നോട്ടീസെടുത്ത് അനന്തേട്ടന്റെ നേരെ നീട്ടി.കണ്ണടയില്ലാതെ അക്ഷരങ്ങള്‍ തെളിയുന്നില്ല.നാണുവിന്റെ കയ്യില്‍ കൊടുത്തു.അയാള്‍ ഉറക്കെ വായിച്ചു,
                   ''.........നാടിന്റെ ചിരകാല സ്വപ്നമായ മേല്‍പ്പാലം തുറന്ന് കൊടുക്കുന്നു....'' 
        ''എല്ലാരും വരുന്നുണ്ടല്ലോ.എംപീം, എമ്മെല്ലേം ഒക്കെ.മന്ത്രിയാ ഉത്ഘാടനം ചെയ്യുന്നേ..''
നാണു ഉത്സാഹത്തിലായിരുന്നു.
             അപ്പോഴാണ്‌ അനന്തേട്ടന്  ഒരു സംശയം വന്നത്,
                                ''അല്ല,നാണൂ..പാലം വന്നാപ്പിന്നെ നീയിവിടെ ഉണ്ടാവ്വോ?നിനക്ക് പിന്നിവിടെ എന്താ പണി?''
       ''ഇതടയുമ്പം തൊറക്ക്‌ന്ന വേറെ സ്ഥലത്ത് ഞാനുണ്ടാവും അനന്തേട്ടാ''  
                   ഉത്ഘാടന ദിവസം,അല്ല..ഉത്സവ ദിവസം വന്നെത്തി!എങ്ങും സന്തോഷ പ്രകടനങ്ങളും ആര്‍പ്പുവിളികളും..പൂമാല ചാര്‍ത്തിയ മന്ത്രി ചിരിച്ചു വിളങ്ങി.അനന്തേട്ടന്  തിരക്കോടു തിരക്ക്.കരുതിയ കടല മുഴുവന്‍ തീര്‍ന്നു.ഛെ,കുറെ കൂടുതല്‍ വാങ്ങി വെക്കാമായിരുന്നു.
      മന്ത്രി മടങ്ങി.ആളും ആരവവും അടങ്ങി.മൂളിപ്പാട്ടും പാടി അനന്തേട്ടന്‍ വീട്ടിലേക്കുള്ള വഴിയെ നടന്നു.
           രാവിലെ കടല നിറച്ച സഞ്ചിയുമായി വീണ്ടും അനന്തേട്ടന്‍  പുറപ്പെട്ടു.വണ്ടി ക്കടുത്തെത്തി.തീ കൂട്ടി.ചുട്ട മണലിലേക്ക്  കടലമണികള്‍ ഉരുണ്ടു വീണു.അനന്തേട്ടന്‍ ജോലി തുടങ്ങി.
         ''അനന്തേട്ടാ,''
 നാണുവിന്റെ വിളിയാണ്. 
         ''ഞാനിപ്പോള്‍ പോവും,വേറെ സ്ഥലത്ത് പണിയായി.കൊറച്ച് ദൂരം പോണം.നിങ്ങളെ ഒന്ന് കാണാന്ന് വിചാരിച്ച് നിന്നതാ.''
            ഒരു നിമിഷം കൊണ്ട് ഒറ്റപ്പെട്ടതുപോലെ അനന്തേട്ടന്  തോന്നി.
 ''ഇനിയെന്നാ  കാണ്വാ നമ്മള്?''
       കടലാസ് പൊതി കയ്യില്‍ വെച്ച് കൊടുത്തു കൊണ്ട് അത്രയേ പറഞ്ഞുള്ളൂ..
''എന്നാപ്പിന്നെ ശരി,അടുത്ത ബസ്സിനു പോണം.''
                   നാണു നടന്നു. 
                   വറചട്ടിയില്‍ ചട്ടുകമിട്ടിളക്കിക്കൊണ്ട്  അനന്തേട്ടന്‍ എന്തോ ചിന്തയില്‍ മുഴുകി.എത്രനെരമായോ ആവോ...മുകളിലൂടെ പോകുന്ന വണ്ടികളുടെ ഹോണടി ശബ്ദം മാത്രമേ കേള്‍ക്കുന്നുള്ളൂ.താനിവിടെ ഒറ്റയ്ക്ക്......?
         വണ്ടി മെല്ലെ ഉന്തി നോക്കി.അനങ്ങാനുള്ള മടിയോടെ ചക്രങ്ങള്‍ എന്തോ ശബ്ദമുണ്ടാക്കി.ശക്തമായി തള്ളി.ഹോ!..പാലത്തിന്റെ അറ്റത്തേക്ക് ഇത്ര ദൂരമുണ്ടെന്നു   ഇപ്പോഴാണ് അറിയുന്നത്.അവിടെ നില്‍പ്പുറപ്പിച്ചു ചട്ടുകം താളത്തില്‍ തട്ടി ശബ്ദമുണ്ടാക്കി ക്കൊന്ടിരുന്നു.
      റോഡിലൂടെ അതിവേഗത്തില്‍ വരുന്ന വാഹനങ്ങള്‍ ഒരു ചെറിയ ചാട്ടത്തോടെ പാലത്തില്‍ കയറുന്നു.സന്തോഷത്തോടെ ആള്‍ക്കാര്‍ ഇരുപുറത്തേക്കും നോക്കി സംസാരിക്കുന്നു. എന്തോ വിജയം നേടിയ ഭാവത്തില്‍ കയറിയിറങ്ങിപ്പോകുന്നു. പാലത്തിനു മുമ്പോ പിന്‍പോ എന്തെങ്കിലും സംഭവിച്ചിട്ടുള്ളതായി ആര്‍ക്കും തോന്നിയില്ല;അനന്തേട്ടനൊഴികെ....      

Sunday, December 26, 2010

പാഴ് വിനിമയങ്ങൾ

           ഗുളികകളും വെള്ളവുമായി ആമിന കട്ടിലിനടുത്തെത്തി.താന്‍ വന്നത് ഉപ്പ അറിഞ്ഞിട്ടില്ല.പതിയെ തോളില്‍ തട്ടി അവള്‍ വിളിച്ചു,           
                 ''ഉപ്പാ......''                                                                                                                              എണ്‍പത്  കഴിഞ്ഞ ആ വൃദ്ധന്‍ വെളുത്ത കുറ്റിരോമങ്ങള്‍ നിറഞ്ഞ മുഖം തിരിച്ച്  ആമിനയെ നോക്കി.നീട്ടിയ കൈകളിലേക്ക് അവള്‍ ഗുളികകളും വെള്ളവും നല്‍കി.പച്ച ഞരമ്പുകള്‍ എഴുന്നുനിന്ന ആ കൈകള്‍ വിറയ്ക്കുന്നു ണ്ടായിരുന്നു.പരസ്പരം ഒന്നും സംസാരിക്കാതെ വൃദ്ധന്‍ വീണ്ടും കട്ടിലിലേക്കും  ആമിന പുറത്തേക്കും തിരിഞ്ഞു.                            
              രണ്ടു ദിവസത്തേക്കുകൂടി  ഗുളിക ഉണ്ട്.അതുകഴിഞ്ഞാല്‍ എന്താവും ചെയ്യുകയെന്ന്  സത്യം പറഞ്ഞാല്‍ അവള്‍ക്കിപ്പോഴും അറിയില്ല.മുറിക്കകത്ത് ഫാത്തിമയും അന്‍വറും തളര്‍ന്ന് ഉറങ്ങുകയാണ്.അവള്‍ കുട്ടികളുടെ അടുത്തു പോയിരുന്നു.അന്‍വറിന്റെ  തല പൊക്കി മടിയില്‍ വെച്ചു. എല്ലാം മറന്നുറങ്ങുന്ന മക്കളെ കണ്ടപ്പോള്‍ ആമിനയുടെ കണ്ണുകള്‍ നിറഞ്ഞു.അത് കവിളിലൂടെ ഒലിച്ചിറങ്ങി അന്‍വറിന്റെ ചുണ്ടു കളിലേക്കാനു വീണത്‌.  ഒന്നനങ്ങി,  അവന്‍ അത് നുണഞ്ഞ് ഇറക്കുന്നത്‌ ആമിന ഞെട്ടലോടെ കണ്ടു.സര്‍വ നിയന്ത്രണങ്ങളും വിട്ട്  അവള്‍ ഉറക്കെ കരഞ്ഞു.                  
                ''ആമിനാ...എന്താ മോളെ അവിടെ?''
  ഈയിടെ എല്ലായ്പോഴും കണ്ണുകള്‍ അടച്ചും,ഒരിക്കലും ചെവികള്‍ അടയാതെ സൂക്ഷിച്ചും കൊണ്ടിരുന്ന ആ വൃദ്ധന്‍ ക്ഷീണിച്ച സ്വരത്തില്‍ വിളിച്ചുചോദിച്ചു.
             ''ഒന്നുമില്ലുപ്പാ''
                        ആമിന പെട്ടെന്നുറക്കെ   പറഞ്ഞു.
  ആജീവനാന്ത ഇന്‍ കമിംഗ് ഉറപ്പാക്കിയ തന്റെ മൊബൈല്‍ ഫോണില്‍ വല്ലപ്പോഴും വരുന്ന റിംഗ് ടോണാണ് ഇതിനു മുമ്പ് ഉപ്പയെ വിളിച്ചിരുന്നത്‌.താന്‍ നമ്പര്‍ നോക്കി കട്ട് ചെയ്യുമ്പോള്‍ ഉപ്പ തിരിഞ്ഞു കിടക്കും.കഴിഞ്ഞയാഴ്ച കദീജ വന്ന് കുറച്ചു നോട്ടുകള്‍ കയ്യില്‍ത്തന്നു.  അത് കൊണ്ടുപോയതോടെ  അതും തീര്‍ന്നു.
                ഐസ്ക്രീം പാര്‍ലറുകളില്‍ ബഷീറിനും കുട്ടികള്‍ക്കുമൊപ്പം ചെന്നിരുന്ന സായാഹ്നങ്ങള്‍ മനസ്സിലേക്ക് ഇരമ്പിവന്നു....കൊതിയനായ അന്‍വര്‍ എന്തുമാത്രം ഐസ്ക്രീം കഴിച്ചിരുന്നു! പിന്നെ ഹോട്ടലുകളിലെ   മേശപ്പുറത്തുനിരത്തിയ  പലതരം വിഭവങ്ങള്‍...ബില്ലുകള്‍ കണ്ട്‌ താന്‍ ഞെട്ടിയിരുന്നപ്പോഴോക്കെയും ബഷീര്‍ക്കാ ചിരിച്ചിരുന്നു. നോട്ടോകെട്ടുകള്‍  ഇക്കയ്ക്ക് കളിപ്പാട്ടങ്ങളായി മാറിയിരുന്നു.
          അവിശ്വസനീയമായിരുന്നു തനിക്കെന്നും ജീവിതത്തിലെ മാറ്റങ്ങള്‍.കഷ്ടപ്പാടുകളും ദുരിതങ്ങളും  നിറഞ്ഞ ബാല്യവും കൌമാരവും താണ്ടിയാണ്  കാലം തന്നെ ബഷീര്‍ക്കായുടെ അടുത്തെത്തിച്ചത്.കടലോളം സ്നേഹം തന്നപ്പോഴും കഷ്ടപ്പാടുകളും കൂടെയുണ്ടായിരുന്നു.ഫാത്തിമ ജനിച്ചപ്പോള്‍ കാണാന്‍ വന്ന അജ്മലിനെ ആമിന ഓര്‍ത്തു. കൂട്ടുകാരനാണെന്ന് ഇക്കാ പരിചയപ്പെടുത്തി. പിന്നെ   ഇടവിട്ടുള്ള സന്ദര്‍ശനങ്ങള്‍, ഇക്കായെയും കൂട്ടിയുള്ള സഞ്ചാരം,ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന അജ്ഞാതവാസം...
               തന്റെ ജീവിതവും മാറുകയാണെന്ന് മനസ്സിലായി.സൌകര്യങ്ങള്‍,ആര്‍ഭാടം,സന്തോഷം എല്ലാം തന്നെത്തെടിയെത്തി. അപ്പോഴും അജ്മലിന്റെ കൂടെ ബഷീര്‍ ചെയ്തിരുന്ന ബിസിനസ്സിനെക്കുറിച്ച് ഉപ്പാ കൂടെക്കൂടെ അന്വേഷിക്കുന്നത് കേള്‍ക്കാമായിരുന്നു.ചിരിച്ചതല്ലാതെ അവന്‍ ഒന്നും പറഞ്ഞിരുന്നില്ല.അതേക്കുറിച്ച്  അന്വേഷിക്കാന്‍  ഭാര്യയായ താന്‍ കാര്യമായി ശ്രമിച്ചിട്ടില്ലായിരുന്നുവെന്ന
തിരിച്ചറിവ് ആമിനയെ  അലട്ടിക്കൊണ്ടിരുന്നു..
       ഒരു പ്രഭാതത്തില്‍ പോലീസുകാരുടെ സംഘം വീട്ടുനടയില്‍ എത്തിയപ്പോള്‍ തകര്‍ന്നടിഞ്ഞത് തന്റെ സങ്കല്‍പ്പങ്ങളുടെ ചീട്ടുകൊട്ടാരമായിരുന്നു.ഓടിക്കയറിയ അവര്‍ അലമാരകളെല്ലാം വലിച്ചുതുറന്ന്,നോട്ടുകെട്ടുകള്‍ പെട്ടികളില്‍ നിറച്ച്   കൊണ്ടുപോകുമ്പോള്‍ അന്‍വര്‍ ചൊടിച്ചു കൊണ്ടു  പറഞ്ഞു,
       ''എന്റുപ്പാ ഇനിയും കൊണ്ടു വരൂല്ലോ ഉറുപ്പ്യ.''
പക്ഷെ,പിന്നില്‍ കൈകളില്‍ വിലങ്ങും,കുനിഞ്ഞ ശിരസ്സുമായി ബഷീറും പടിയിറങ്ങുന്നത്‌  കണ്ടപ്പോഴേക്കും അവന്‍ കരയാന്‍ തുടങ്ങിയിരുന്നു.അജ്മലിനെക്കുറിച്ച്   അവര്‍ ചോദിച്ച ഒരു ചോദ്യത്തിനുപോലും തനിക്കു മറുപടിയുണ്ടായിരുന്നില്ല.  തകര്‍ന്ന ഹൃദയത്തോടെ ചാരുകസേരയിലേക്ക് വീണ ഉപ്പയെ ആശ്വസിപ്പിക്കാനും വാക്കുകള്‍ ഇല്ലായിരുന്നു.കൂട്ടാളികളെയും,കപടസമൃദ്ധി വിളയിച്ച യന്ത്രങ്ങളേയും പോലീസ്സ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട് എന്ന് കേട്ടതോടെ താനും തകര്‍ന്നു.ഒരു സ്വപ്നം പോലെ,നുണ പറഞ്ഞതുപോലെ,തന്റെ ജീവിതം?
          ....എപ്പോഴാണ് ഉറങ്ങിപ്പോയത്?സമയം ആറര കഴിഞ്ഞു.ചായയ്ക്ക് ഉണ്ടാക്കിയ ദോശയ്ക്ക് ചമ്മന്തി പോരാതെ അന്‍വര്‍ വാശിപിടിച്ചു കരഞ്ഞു.ഫാത്തിമ ഇപ്പോള്‍ ഒന്നിനും വാശി പിടിക്കാറില്ല.ഓരോ നിമിഷവും അവളുടെ ചോദ്യങ്ങളെ ഭയപ്പെട്ടിരുന്ന തന്നെ  അവള്‍  പക്ഷെ, ഒരിക്കലും ബുദ്ധിമുട്ടിച്ചിട്ടില്ല.
                    ബാങ്കിലൊന്ന് പോകണം.
             ഷെല്‍ഫ് തുറന്നു തെരഞ്ഞെടുത്തത് പര്‍ദയാണ്‌.ഇതുവരെ താനത് ധരിച്ചിട്ടില്ല.വാങ്ങിക്കൊണ്ടു വന്നപ്പോള്‍ തന്റെ മുഖം ഇരുണ്ടതു ബഷീര്‍   ശ്രദ്ധിച്ചു,
                ''എന്താ ആമിനാ?''          
                          അവന്‍ ചോദിച്ചു.
                 ''എനിക്കിഷ്ടമല്ല ഇത്.''
          താന്‍ പറഞ്ഞയുടനെ അവനതു അലമാരയ്ക്കകത്തെക്ക്  വെച്ചു.   
              ''ഇഷ്ടമില്ലെങ്കില്‍ നീ ധരിക്കേണ്ട.''
                                 ഇഷ്ടവസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു,തനിക്ക്‌
.                                പര്‍ദ്ദ ധരിച്ച്‌    ഇറങ്ങുമ്പോള്‍ ഉപ്പയോട്‌ പറഞ്ഞു,
              ''ഞാന്‍ ബാങ്കിലേക്കൊന്നു പോയിട്ട് വരാം.''
                                  എന്തിനാണെന്ന് ഉപ്പ ചോദിച്ചില്ല.
                  ബാങ്കിലേക്ക് കയറുമ്പോള്‍ വാതില്‍ക്കല്‍ നിന്ന രണ്ടു പേര്‍ തന്നെ നോക്കി അടക്കം പറയുന്നത് കണ്ടു.സ്വര്‍ണ്ണാഭരണങ്ങള്‍ പരിശോധിക്കുന്ന ആള്‍  വിശ്വാസം വരാത്തതുപോലെ വീണ്ടും വീണ്ടും മാറ്റ് നോക്കുന്നു.
                      മത്സ്യ മാര്‍ക്കറ്റില്‍ കയറി.ഇന്ന് കുറച്ചു ആവോലി തന്നെ വാങ്ങണം.അന്‍വരിന്  സന്തോഷമാകും.മീന്‍ വാങ്ങി സഞ്ചിയിലിട്ടു പണം നല്‍കിയപ്പോള്‍ കച്ചവടക്കാരന്‍ പറഞ്ഞു,
              ''അഞ്ഞൂറ് വേണ്ട, തൊണ്ണൂറു രൂപ  ചില്ലറ താ ''
കടം പറയാത്ത തന്നോട്  എന്തിനാണ് ഇയാള്‍ പരുഷമായ സ്വരത്തില്‍ സംസാരിക്കുന്നത്?
             ''എന്റെ കയ്യില്‍ ചില്ലറ യില്ല.''
                              പതിയെയാണ് പറഞ്ഞത്.തൃപ്തി വരാതെ അയാള്‍ പലവട്ടം നോട്ടു തിരിച്ചും മറിച്ചും പരിശോധിച്ചു. ആ പച്ചനോട്ട്‌ തന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നതായി ആമിനയ്ക്ക് തോന്നി.മീന്‍കാരന്‍ നീട്ടിയ ബാക്കി പൈസ വാങ്ങി തട്ടം താഴ്ത്തി മുഖം മറച്ചു കൊണ്ടു അവള്‍ വേഗം തിരിഞ്ഞു നടന്നു.....പര്‍ദ്ദ ലോകത്തില്‍ വെച്ച് ഏറ്റവും മഹത്തായ വസ്ത്രമാണെന്ന് അപ്പോള്‍ ആമിനയ്ക്ക് തോന്നി.

Sunday, December 19, 2010

മുത്തശ്ശിയുടെ മണം

(കാലങ്ങള്‍ക്ക് മുമ്പേ മനസ്സില്‍ എഴുതിയെങ്കിലും പേനയ്ക്കു വഴങ്ങാതിരുന്ന കഥ .ഒരു വിദ്യാരംഗം ശില്പശാലയില്‍ പുറത്തു ചാടിയത് ..കഴിഞ്ഞയാഴ്ച നാലാം ക്ലാസ്സിലെ' മുത്തശ്ശി 'എന്ന കഥ പഠിപ്പിച്ചപ്പോള്‍ അധിക വായനയ്ക്കായി ഇതും നല്‍കി.കുട്ടികള്‍ ഇരു കഥകളും താരതമ്യം ചെയ്ത് കുറിപ്പും തയ്യാറാക്കി).                             


                അവധി    കഴിഞ്ഞു.  പട്ടണത്തിലേക്കുള്ള മടക്കയാത്ര.ഒരാഴ്ചത്തെ താമസത്തിനായി കരുതിയിരുന്ന മൂലധനത്തിന്റെ  മാറാപ്പുകള്‍ അച്ഛന്റെയും അമ്മയുടെയും കൈകളില്‍ .രണ്ടുപേരുടെയും ഇരുകൈകളും സ്വതന്ത്രമല്ല.അച്ഛന്റെ ഒരു കയ്യില്‍ നാട്ടിന്‍പുറത്തിന്റെ ചില  ശേഷിപ്പുകളാണ് .അച്ചാര്‍,ഉപ്പുമാങ്ങ,ചക്കപ്പപ്പടം....അങ്ങനെ പലതും.                           
                            യാത്ര പറയാന്‍നേരം ഉണ്ണി മുത്തശ്ശി യുടെ മാറില്‍ മുഖമമര്‍ത്തി പറ്റിച്ചേര്‍ന്നു നില്‍പ്പായിരുന്നു.എന്തോ മതിയാകാത്തതുപോലെ .കൈ പിടിച്ച്ചുവലിച്ച്ചുകൊന്ടു  അമ്മ പറഞ്ഞു,''ഇനീം നിന്നാല്‍ ബസ്സങ്ങു പോകും.'' തിരിഞ്ഞുനോക്കിയപ്പോള്‍ മുത്തശ്ശി മുണ്ടിന്റെ കോന്തല കൊണ്ടു കണ്ണ് തുടക്കുന്നത്  അവന്‍ കണ്ടു.                                                                                                                                                                                                                                                                                                ബസ്സില്‍ മൂന്നു പേര്‍ക്കുള്ള  സീറ്റില്‍ ഞെരുങ്ങിയാണ് ഇരിപ്പ് .അമ്മ തന്റെ ഹാന്‍ഡ് ബേഗ് ഉണ്ണിയുടെ നേരെ നീട്ടി,''ഇത് നീ പിടിക്ക്.'' അപ്പോഴാണത് ശ്രദ്ധിച്ചത്.അവന്റെ കയ്യില്‍ ഒരു പൊതി,''എന്താണത്?''അമ്മ ചോദിച്ചു.ഉണ്ണി ഒന്നു  പരുങ്ങി.മറുപടിക്ക്  കാത്തുനില്‍ക്കാതെ അമ്മ പിടിച്ചുവാങ്ങി തുറന്നുനോക്കി,''ശ്ശൊ!എന്തിനാ ഉണ്ണി ഈ പഴന്തുണിക്കഷണം ഇങ്ങനെ കയ്യില്‍ പിടിച്ചിരിക്കുന്നത്?ആവശ്യമുള്ളതുതന്നെ പിടിക്കാന്‍ സ്ഥലമില്ല.''അവര്‍ ആ ചെറു പൊതി പുറത്തേക്കെറിഞ്ഞു.    ഉണ്ണി പെട്ടെന്നെഴുന്നേറ്റു കൈകള്‍ പുറത്തേക്കു നീട്ടി.വലിയൊരു വണ്ടി തന്റെ പൊതിയെ ചതച്ചുകൊന്ടു പോകുന്നത് അവന്‍ കണ്ടു .ഉണ്ണിയുടെ ശബ്ദം പുറത്തു വന്നില്ല.അവന്റെ കണ്ണുകള്‍നിറഞ്ഞൊഴുകുന്നുന്റായിരുന്നു.   
                             അച്ഛന്‍ അവന്റെ കയ്യില്‍ പിടിച്ചു  സീറ്റില്‍ ഇരുത്തി.ചുമലില്‍ തലോടിക്കൊണ്ട് പതിയെ ചോദിച്ചു,''എന്തായിരുന്നു മോനേ  നിന്റെ പൊതിയില്‍?''                                                                        
                    വിങ്ങിപ്പൊട്ടിക്കൊണ്ടു   ഉണ്ണി പറഞ്ഞു.                                                                                            ''എന്റെ....എന്റെ  മുത്തശ്ശിയുടെ  മണം!''