Sunday, December 19, 2010

മുത്തശ്ശിയുടെ മണം

(കാലങ്ങള്‍ക്ക് മുമ്പേ മനസ്സില്‍ എഴുതിയെങ്കിലും പേനയ്ക്കു വഴങ്ങാതിരുന്ന കഥ .ഒരു വിദ്യാരംഗം ശില്പശാലയില്‍ പുറത്തു ചാടിയത് ..കഴിഞ്ഞയാഴ്ച നാലാം ക്ലാസ്സിലെ' മുത്തശ്ശി 'എന്ന കഥ പഠിപ്പിച്ചപ്പോള്‍ അധിക വായനയ്ക്കായി ഇതും നല്‍കി.കുട്ടികള്‍ ഇരു കഥകളും താരതമ്യം ചെയ്ത് കുറിപ്പും തയ്യാറാക്കി).                             


                അവധി    കഴിഞ്ഞു.  പട്ടണത്തിലേക്കുള്ള മടക്കയാത്ര.ഒരാഴ്ചത്തെ താമസത്തിനായി കരുതിയിരുന്ന മൂലധനത്തിന്റെ  മാറാപ്പുകള്‍ അച്ഛന്റെയും അമ്മയുടെയും കൈകളില്‍ .രണ്ടുപേരുടെയും ഇരുകൈകളും സ്വതന്ത്രമല്ല.അച്ഛന്റെ ഒരു കയ്യില്‍ നാട്ടിന്‍പുറത്തിന്റെ ചില  ശേഷിപ്പുകളാണ് .അച്ചാര്‍,ഉപ്പുമാങ്ങ,ചക്കപ്പപ്പടം....അങ്ങനെ പലതും.                           
                            യാത്ര പറയാന്‍നേരം ഉണ്ണി മുത്തശ്ശി യുടെ മാറില്‍ മുഖമമര്‍ത്തി പറ്റിച്ചേര്‍ന്നു നില്‍പ്പായിരുന്നു.എന്തോ മതിയാകാത്തതുപോലെ .കൈ പിടിച്ച്ചുവലിച്ച്ചുകൊന്ടു  അമ്മ പറഞ്ഞു,''ഇനീം നിന്നാല്‍ ബസ്സങ്ങു പോകും.'' തിരിഞ്ഞുനോക്കിയപ്പോള്‍ മുത്തശ്ശി മുണ്ടിന്റെ കോന്തല കൊണ്ടു കണ്ണ് തുടക്കുന്നത്  അവന്‍ കണ്ടു.                                                                                                                                                                                                                                                                                                ബസ്സില്‍ മൂന്നു പേര്‍ക്കുള്ള  സീറ്റില്‍ ഞെരുങ്ങിയാണ് ഇരിപ്പ് .അമ്മ തന്റെ ഹാന്‍ഡ് ബേഗ് ഉണ്ണിയുടെ നേരെ നീട്ടി,''ഇത് നീ പിടിക്ക്.'' അപ്പോഴാണത് ശ്രദ്ധിച്ചത്.അവന്റെ കയ്യില്‍ ഒരു പൊതി,''എന്താണത്?''അമ്മ ചോദിച്ചു.ഉണ്ണി ഒന്നു  പരുങ്ങി.മറുപടിക്ക്  കാത്തുനില്‍ക്കാതെ അമ്മ പിടിച്ചുവാങ്ങി തുറന്നുനോക്കി,''ശ്ശൊ!എന്തിനാ ഉണ്ണി ഈ പഴന്തുണിക്കഷണം ഇങ്ങനെ കയ്യില്‍ പിടിച്ചിരിക്കുന്നത്?ആവശ്യമുള്ളതുതന്നെ പിടിക്കാന്‍ സ്ഥലമില്ല.''അവര്‍ ആ ചെറു പൊതി പുറത്തേക്കെറിഞ്ഞു.    ഉണ്ണി പെട്ടെന്നെഴുന്നേറ്റു കൈകള്‍ പുറത്തേക്കു നീട്ടി.വലിയൊരു വണ്ടി തന്റെ പൊതിയെ ചതച്ചുകൊന്ടു പോകുന്നത് അവന്‍ കണ്ടു .ഉണ്ണിയുടെ ശബ്ദം പുറത്തു വന്നില്ല.അവന്റെ കണ്ണുകള്‍നിറഞ്ഞൊഴുകുന്നുന്റായിരുന്നു.   
                             അച്ഛന്‍ അവന്റെ കയ്യില്‍ പിടിച്ചു  സീറ്റില്‍ ഇരുത്തി.ചുമലില്‍ തലോടിക്കൊണ്ട് പതിയെ ചോദിച്ചു,''എന്തായിരുന്നു മോനേ  നിന്റെ പൊതിയില്‍?''                                                                        
                    വിങ്ങിപ്പൊട്ടിക്കൊണ്ടു   ഉണ്ണി പറഞ്ഞു.                                                                                            ''എന്റെ....എന്റെ  മുത്തശ്ശിയുടെ  മണം!''                                                                                           

20 comments:

ശ്രീക്കുട്ടന്‍ said...

എപ്പോഴും കുട്ടികളാണ് നഷ്ടപ്പെടലുകളുടെ വേദന കൂടുതലനുഭവിക്കുന്നത്.ചെറിയ കഥയായിരുന്നെങ്കിലും മനോഹരമായെഴുതി.അഭിനന്ദനങ്ങള്‍

ദിയ കണ്ണന്‍ said...

beautiful...:)

Naushu said...

നല്ല അവതരണം..മനസില്‍ തട്ടി...

കാഡ് ഉപയോക്താവ് said...

കഥ ഇഷ്ടമായി. ഒരു പാട് സ്നേഹം കൊടുത്തിരിക്കണം ആ മുത്തശ്ശി.
Thanks!

suma teacher said...

ബ്ലോഗിലെ എന്റെ ആദ്യ കഥയോടു പ്രതികരിച്ച എല്ലാവര്ക്കും നന്ദി!ഒരുപാടു സ്നേഹം കൊടുത്തു,ആ മുത്തശ്ശി.അവര്‍ മാത്രമല്ല,എല്ലാ മുത്തശ്ശിമാരും അങ്ങനെതന്നെയല്ലേ?

Sameer Thikkodi said...

പിള്ള മനസ്സില്‍ കള്ളവും കളങ്കവും ഇല്ല .. സ്നേഹവും നാം അവരില്‍ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു ...

സ്നേഹത്തിന്റെ "symbolic identity"

Congrats

രമേശ്‌ അരൂര്‍ said...

സുമ ടീച്ചര്‍ ..ഒരു കഥയില്‍ ഇങ്ങനെ ഒരു കഥയുള്ള ടീച്ചറും ഉണ്ടാകും ..കഥയില്ല എന്ന് ആത്മ പ്രശംസ....എന്തായാലും ഈ കഥയും ഉണ്ണിയും മുത്തശിയും ഒക്കെ വല്ലാതെ സ്പര്‍ശിച്ചു ..
പഴമയുടെ നന്മയും മണവും ഉള്ള കഥ ..ബ്ലോഗില്‍ ഇനിയും തുടരാന്‍ കഴിയട്ടെ ..

Unknown said...

aasamsakal suma teachare

Malayalam Stories said...

സുമ ടീച്ചര്‍ എന്ന പേര് കണ്ടപ്പൊള്‍ എനിക്കെന്റെ കുട്ടിക്കാലം ഓര്മ വന്നു ആറാം ക്ലാസ്സിലെ ടൂഷന്‍ ടീച്ചര്‍ ആയിരുന്നു ഞാന്‍ ഒരുപാടു സ്നേഹിച്ച ഒരു ടീച്ചര്‍ ആണവര്‍ ടുഷന്‍ ക്ലാസ്സിലേക്കുള്ള യാത്രയില്‍ ഞാന്‍ ഒറ്റയ്ക്ക് ചെടികളോടും മരങ്ങളോടും വഴിയില്‍ കാണുന്ന ജീവികളോടും മനസ്സുകൊണ്ട് സല്ലപിച്ചു നടക്കും.ആ മധുരമുള്ള ദിവസങ്ങള്‍ വീണ്ടും ഒര്മിപ്പിച്ചതിനു നന്ദി.പിന്നെ കഥ അതിമനോഹരം എന്റെ അമ്മുമ്മയെ ഇതുപോലെ എനിക്കൊരുപാട് ഇഷ്ടമാണ് ഒരുപാടു നല്ല കഥകള്‍ എഴുതണം ഞാന്‍ വായിക്കാന്‍ കാത്തിരിക്കും ഗോഡ്‌ ബ്ലസ് യു ടീച്ചര്‍

Akbar said...

ഇതാണ് ചെറുകഥ. ഒരുപാട് വലിച്ചു നീട്ടേണ്ടതില്ല. കഥ വായിച്ചു തീര്‍ന്നാല്‍ കഥാ പാത്രങ്ങള്‍ അല്‍പ നേരമെങ്കിലും മനസ്സില്‍ നില്‍ക്കണം. ഇവിടെ മുത്തശ്ശിയും ഉണ്ണിയും തമ്മിലുള്ള ആത്മബന്ന്ധവും മുത്തശ്ശിയെ പിരിയേണ്ടി വന്ന അവന്റെ സങ്കടവും വായനക്കാരിലേക്ക് പകരാന്‍ കഥയുടെ അവസാന വരിയിലെ ഉണ്ണിയുടെ ഒരു വാചകം മാത്രം മതിയായി. കഥ പറഞ്ഞ രീതി വളരെ ഇഷ്ടമായി ടീച്ചറെ. തുടരുക. ആശംസകള്‍.

Shijith Puthan Purayil said...

"കഥാ വരമ്പത്തൂടെ " എന്ന പേര് വളരെ നന്നായി ടീച്ചറെ. കുട്ടിത്തവും നന്മയും ഉള്ളപ്പോള്‍ മാത്രമേ വാര്‍ദ്ധക്യത്തിന്റെ മണം നമ്മള്‍ ഇഷ്ടപ്പെടൂ. പിന്നെ മുതിരുമ്പോള്‍ നമ്മള്‍ പുതുമയുള്ള മണങ്ങള്‍ തേടി നടക്കും. മുത്തശ്ശിയും മുത്തശ്ശനും യുവത്വത്തിനു വഴി മാറും. ടീച്ച്ചെരിലെ നന്മ എന്നും നിലനില്‍ക്കട്ടെ.

Manoraj said...

ഹോ! ടീച്ചറേ വല്ലാത്ത ഒരു എന്‍ഡിങ്. കുട്ടികള്‍ക്ക് ഇന്ന് മുത്തശ്ശിമാരെ കിട്ടാനില്ല. ഒരു മുത്തശ്ശിയും ഇന്ന് വീടുകളില്‍ ഇല്ലല്ലോ.. എല്ലാവരും വൃദ്ധസദനത്തിലല്ലേ..

Jidhu Jose said...

nannayittund.

Merry Xmas

വിനുവേട്ടന്‍ said...

ബ്ലോഗുകളുടെ ലോകത്തിലേക്ക്‌ സ്വാഗതം ടീച്ചറേ... ഇനിയും ഇത്തരം മനസ്സില്‍ തട്ടുന്ന കഥകള്‍ക്കായി കാത്തിരിക്കുന്നു...

suma teacher said...

ബ്ലോഗുകളുടെ ലോകത്തിലേക്ക്,കഥവരമ്പത്തൂടെ നടന്നെത്തിയ എന്നെ സ്വീകരിച്ച സുഹൃത്തുക്കളോടു ഒരുപാടു നന്ദിയുണ്ട്.വീണ്ടും ഈ വഴിയെ നിങ്ങളെല്ലാം എത്തുമെന്ന പ്രതീക്ഷയോടെ ഞാന്‍ അടുത്ത കഥയുടെ പണിപ്പുരയിലേക്ക് കടക്കട്ടെ....ക്രിസ്മസ് ആശംസകള്‍!

ഹംസ said...

പാവം ഉണ്ണി..
കുഞ്ഞുകഥയാണെങ്കിലും നല്ല കഥ ...!!

Rare Rose said...

ഉണ്ണിക്ക് എന്റെ ഛായ തോന്നി..ഇഷ്ടായി ഈ കുട്ടിക്കഥ..

ഭായി said...

ബൂലോകത്തേക്ക് സ്വാഗതം ടീച്ചർ!
കുറച്ച് ദിവസത്തേക്ക് ഈ കഥ മനസ്സിൽ മായാതെ കിടക്കും.

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം!

സുരേഷ്‌ കീഴില്ലം said...

ഹൃദ്യം... ഈ കഥ